-അധപതിച്ച ഭരണകൂടങ്ങളും
കെവിൻ കാർട്ടറും
പിന്നെ മാധ്യമ പ്രവർത്തനവും.
അധപതിച്ച ഭരണ സിരാ കേന്ദ്രങ്ങളുടെ അടുക്കളമുറ്റങ്ങളിലും പിന്നാമ്പുറങ്ങളിലും ശുചി മുറികളിലും പുംഗവൻമാർക്ക് താരാട്ട് പാടിയും പിമ്പുകൾക്ക് പാത്രം കഴുകി കൊടുത്തും മാധ്യമ ധാർമികത ഉപജീവനം കഴിക്കുന്ന ഈ കെട്ട കാലത്ത് കെവിൻ കാർട്ടർ സ്മരിക്കപ്പെടില്ല എന്നറിഞ്ഞാണ് ഞാനിത് എഴുതുന്നത്.
ലോകത്തുള്ള വിശപ്പിന്റെ, മരണത്തിന്റെ, മനസാക്ഷിയുടെ, പ്രതിഷേധത്തിന്റെ, വിരക്തിയുടെ, പ്രതികരണങ്ങളുടെ, പോരാട്ടങ്ങളുടെ, നിഷേധങ്ങളുടെ, നീതിബോധത്തിന്റെ, കുറ്റബോധത്തിന്റെ എല്ലാ പാപഭാരങ്ങളും സ്വയം ചുമലിലേറ്റി 33-ാം വയസ്സിൽ മരണത്തെ പുൽകിയ കെവിൻ കാർട്ടർ എന്ന ഒരു കേവല മനുഷ്യപുത്രനെ കുറിച്ചാണ് ഞാൻ ഇന്ന് ചിന്തിക്കുന്നത്.
+ 33 ൽ മരിച്ച ചിലരും
പിന്നെ കെവിനും +
# 33 ആം വയസ്സിൽ മരിച്ച ഏറ്റവും പ്രശസ്തരിൽ ആദ്യത്തേയാൾ മഹാനായ അലക്സാണ്ടർ ചക്രവർത്തിയായിരുന്നു. മനുഷ്യത്വത്തെ മറന്ന് യുദ്ധങ്ങളെയും പടയോട്ടങ്ങളേയും ഭരണാധികാരങ്ങളേയും പ്രണയിച്ച അലക്സാണ്ടർ താൻ ജീവിച്ച 33 വർഷങ്ങൾക്കുള്ളിൽ ഈ ലോകഗോള ഭൂവിസ്തൃതിയിൽ മൂന്നിൽ രണ്ട് ഭാഗവും സ്വന്തം കാൽക്കീഴിലാക്കി. പക്ഷെ അധികാരത്തെ കൊതിച്ച് പട നയിച്ച അലക്സാണ്ടറിന് ഭരിക്കാൻ മാത്രം പറ്റിയില്ല. പനി പിടിച്ച് മരിച്ചു.
അവന്റെ മരണം ഒരു ഗതികേടായിരുന്നു.
പിന്നെ,
33-ാം വയസ്സിൽ മരിച്ചവൻ, കാലഘട്ടത്തെ എഡിയെന്നും ബിസിയെന്നും രണ്ടായി പിളർത്തി, നന്മതിന്മകളെയും ദൈവീക മാനുഷികതകളെയും തർക്കത്തിനുള്ള വസ്തുവായി പ്രതിഷ്ഠിക്കുകയും, ഒരോ ജന്മത്തേയും സത്യത്തിന്റെ മൂലക്കല്ലായി വിവക്ഷിക്കുകയും അതിൽ കാൽ തട്ടുന്നവന് മുറിവേൽക്കുമെന്ന് ഒസ്യത്ത് എഴുതുകയും ചെയ്ത ക്രിസ്തുവാണ്. താൻ എന്നും ഒരു തർക്കവസ്തുവായിരിക്കുമെന്നും സമാധാനമല്ല, വാളാണ് താൻ പകരുന്ന നന്മ പുണ്യങ്ങളുടെ പ്രതിഫലമെന്നും, ഓജസ്സോടെ ജീവിച്ച കാലത്ത് പ്രഖ്യാപിച്ച ഒരുവനും അവൻ മാത്രമായിരുന്നു. ഒടുവിൽ അവനെ കാട്ടുമരം വെട്ടിയറുത്ത് കുരിശുണ്ടാക്കി തൂക്കിക്കൊന്ന് ആധുനിക മാനുഷികതയും ദൈവീകതയും പരത്തി നരൻമാർ എന്നവകാശപ്പെടുന്ന ഒരു തരം ജീവികൾ.
അവൻ മരിച്ച ശേഷം കാലഘട്ട വിവക്ഷയായിരുന്ന എഡിയെ മാറ്റി സിഇ ഉണ്ടാക്കിയിട്ടും 2000 വർഷം കഴിഞ്ഞിട്ടും അവൻ തർക്ക വസ്തുവും മൂലക്കല്ലും മനസാക്ഷിയെ ചൂണ്ടി നിൽക്കുന്ന വാളും ആയി ലോകത്തങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. ദൈവപുത്രനായും മനുഷ്യപുത്രനായും.
അവന്റെ മരണം ഒരു കൊലപാതകമായിരുന്നു.
പക്ഷെ
മൂന്നാമൻ നിസാരനാണ്.
കെവിൻ കാർട്ടർ ഒരു വെറും മനുഷ്യനായിരുന്നു. ഒരു സാധാരണ മനുഷ്യപുത്രൻ മാത്രമായിരുന്നു. 33 ആം വയസ്സിൽ മനസാക്ഷിക്കോടതിയോട് ഉത്തരം പറഞ്ഞ് പറഞ്ഞ് മടുത്ത് ആത്മഹത്യ ചെയ്ത ഒരു നിസ്സാരൻ. അവനെ ആരും സ്മരിക്കാറില്ല. ഓർക്കാനാരും മിനക്കെടാറുമില്ല. ഓർക്കപ്പെടാൻ പാകത്തിന് അവനെ ആർക്കറിയാം? അല്ലെങ്കിൽ തന്നെ മഹാ പുംഗവൻമാരായ നമ്മളാൽ സ്മരിക്കപ്പെടാനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്?
എന്നാൽ അവൻ ഓർക്കപ്പെടുക തന്നെ വേണം.
കാരണം ഫ്രഞ്ച് വിപ്ലവത്തിന്റെ സുവിശേഷകൻ വിക്ടർ യൂഗോയുടെ വാക്കുകൾ വിരൽ ചൂണ്ടിയ നിരാലംബതയുടെ വിളഭൂമിയിൽ മരിച്ചു വീഴുന്ന ജീവിത പോരാളികൾക്ക് നേരേ കണ്ണ് തുറന്നു പിടിച്ച ക്യാമറ കെവിൻ കാർട്ടറുടേതായിരുന്നു.
ലാ മിറാബ്ളേ ( ലെസ് മിസറബിൾസ് - അഥവാ പാവങ്ങൾ എന്ന പുസ്തകത്തിന്റെ ജർമ്മൻ പരിഭാഷയ്ക്കുള്ള സന്ദേശത്തിൽ)
വിക്ടർ യുഗോ എഴുതിയ വാക്കുകൾ ഇതാണ്- " നാം കടന്നു പോകുന്നതും അത്രമേൽ ദുരിതപൂർണ്ണവുമായ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന പാവങ്ങളുടെ പേർ മനുഷ്യൻ എന്നാണ്. അവൻ എല്ലാ നാടുകളിലും കിടന്ന് നിലവിളിക്കുകയാണ്. എല്ലാ ഭാഷകളിലും...."
+ കെവിൻ കാർട്ടറുടെ കഥ +
1960 സെപ്റ്റംബർ 13ന് സൗത്ത് ആഫ്രിക്കയിലെ ജോഹ്നാസ്ബർഗിൽ ജനിച്ച കെവിൻ കാർട്ടർ ആ നിലവിളി പല നാടുകളിൽ കേൾക്കുകയും പല ഭാഷകൾ ആയിരുന്നിട്ടും തിരിച്ചറിയുകയും ചെയ്ത ഒരു മാധ്യമ പ്രവർത്തകൻ ആയിരുന്നു. പ്രതിഫലമോ ബഹുമതിയോ താൻ പ്രമാണിത്ത സർവ്വവിജ്ഞാന കോശമായുള്ള സ്വയം പ്രഖ്യാപനമോ നടത്താത്ത ഒരു ഉത്തമ പത്രപ്രവർത്തകൻ.
ഒരൊറ്റ ചിത്രവും വാർത്തയും കൊണ്ട് ലോകത്തെ മനസാക്ഷിക്കുത്തിന്റെ കാൽവരി മല കയറ്റിയ നല്ല തന്തയ്ക്ക് പിറന്ന മാധ്യമ പ്രവർത്തകനായിരുന്നു കെവിൻ കാർട്ടർ.
കത്തോലിക്കാ വിശ്വാസികളായ മധ്യവർഗ്ഗ വെള്ളക്കാരുടെ കുടുംബത്തിൽ ജനിച്ച കെവിൻ ആദ്യം സ്വരമുയർത്തിയത് പിതാവിനോടാണ്.
അതും കുട്ടിയായിരിക്കുമ്പോൾ.
പോലീസുകാർ കറുത്ത വർഗ്ഗക്കാരേ മർദ്ദിക്കുന്നത് കണ്ട് നോക്കി നിന്ന പിതാവിനോട് കെവിൻ ചോദിച്ചത് ഒരു ക്രിസ്ത്യാനിയും കത്തോലിക്കനുമായ അങ്ങേയ്ക്ക് എങ്ങിനെ ഈ അനീതി കണ്ട് നിൽക്കാൻ സാധിക്കുന്നു എന്നാണ്. സ്കൂൾ പഠനം കഴിഞ്ഞ് ഫാർമസിസ്റ്റായി ജോലി ചെയ്താണ് ജീവിത പോരാട്ടം കെവിൻ തുടങ്ങിയത്. പിന്നീട് പട്ടാളത്തിൽ ചേർന്നു. നാലു വർഷം വ്യോമസേനയിൽ പ്രവർത്തിച്ചു. 1980 ൽ കറുത്ത വർഗ്ഗക്കാരനായ ഒരു മെസ്സ് ഹാൾ വെയ്റ്ററെ വെള്ളക്കാർ അവഹേളിക്കുന്നത് കണ്ട് സഹിക്കാനാകാതെ അരിശം കയറിയ കെവിൻ പ്രതിരോധവുമായി രംഗത്ത് ചെന്നു. അത് തല്ലും പിടിയും വിവാദവും ആയതോടെ കെവിൻ ഡേവിഡ് എന്ന പേരിൽ റേഡിയോ ജോക്കിയായാണ് മാധ്യമ പ്രവർത്തന രംഗത്ത് എത്തുന്നത്. 1983ൽ പ്രിട്ടോറിയയിൽ ചർച്ച് സ്ട്രീറ്റ് ബോംബ് സ്ഫോടനം നേരിൽ കണ്ടതിന് ശേഷം അയ്യാൾ ഒരു ഫോട്ടോ ജേർണലിസ്റ്റ് ആകാൻ തീരുമാനിച്ചു. ഒരു സ്പോർട്സ് ഫോട്ടോഗ്രാഫറായാണ് തുടക്കം. വർണ്ണ വിവേചനത്തിനെതിരെ നടന്ന പോരാട്ടങ്ങൾക്കിടയിൽ നടത്തിയ ഒരു നെക്ലെയ്സിങ്ങ് എക്സിക്യൂഷൻ (കഴുത്തിൽ ടയർ കെട്ടിയ ശേഷം തീ കൊടുത്ത് പച്ചക്ക് ചുട്ടുകൊല്ലുന്ന ശിക്ഷ) നടപ്പിലാക്കുന്നത് കണ്ട് ചിത്രമെടുത്തു. ഈ ചിത്രം വിവാദമായി. കെവിൻ വീണ്ടും തുറന്ന പ്രതിഷേധവുമായി രംഗത്ത് എത്തി. വീണ്ടും പ്രതിഷേധങ്ങളുടെയും ഒതുക്കലുകളുടേയും കാലം. ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലേക്ക് 1993 മാർച്ചിൽ കെവിൻ ക്യാമറയുമായി പുറപ്പെട്ടു. അവിടെ സഹായമെത്തിക്കാനുള്ള യുഎൻ സംഘത്തിനൊപ്പമായിരുന്നു യാത്ര. സംഘത്തിന്റെ തലവൻ ജോ സിൽവയുടെ ഉപദേശപ്രകാരമാണ് കെവിൻ സംഘത്തിൽ ചേർന്നത്. ആശയപരമായ ആത്മസംഘർഷങ്ങളെ നേരിടാൻ സുഡാൻ യാത്ര ഉപകരിക്കുമെന്നായിരുന്നു സിൽവ പറഞ്ഞത്.
സുഡാനിൽ എത്തിയ കെവിനും സംഘത്തിനും പ്രവർത്തനാനുമതി കിട്ടാൻ വൈകി. ഒരു ദിവസം യുഎൻ സൈന്യത്തിന്റെ വാഹനത്തിൽ അഭയാർത്ഥി ക്യാമ്പുകളിലൂടെ കറങ്ങാൻ അവസരം കിട്ടി. അന്നാണ് കെവിന്റെ ജീവിതവും വഴിമാറി തുടങ്ങിയത്. അയോദിലെ അഭയാർത്ഥി ക്യാമ്പിന് സമീപം പട്ടാളവണ്ടിയിൽ ഇരിക്കുമ്പോഴാണ് കെവിൻ ആ കാഴ്ച കണ്ടത്. പട്ടിണി കൊണ്ട് എല്ലും തോലുമായ ഒരു കുഞ്ഞ് പൊരിവെയിലത്ത് മൈതാനത്തു കൂടി ഇഴഞ്ഞ് ഇഴഞ്ഞ് ഭക്ഷണപ്പൊതി കൊടുക്കുന്ന സ്ഥലത്തേക്ക് നീങ്ങുന്നു. ജീവഛവമായ ആ കുഞ്ഞിനെ കൊത്തി ത്തിന്നാൻ ഒരു ശവം തീനി കഴുകൻ അവസരം പാർത്ത് തൊട്ടടുത്തിരിക്കുന്നു. കെവിൻ ദൃശ്യം പകർത്തി. എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് കെവിന് സ്ഥലം വിടേണ്ടി വന്നു. അപ്പോൾ മുതൽ കെവിന്റെ മനസ്സ് കലുഷിതമായി തുടങ്ങി.
1993 മാർച്ച് 26 ന് ന്യൂയോർക്ക് ടൈംസ് ആ ചിത്രം പ്രസിദ്ധീകരിച്ചു. ലോകത്ത് വൻ വിവാദം പൊട്ടിപ്പുറപ്പെട്ടു. യുഎൻ സഖ്യ സൈന്യം സുഡാനിൽ പ്രവേശിച്ചു. ആ കുഞ്ഞിന് എന്ത് സംഭവിച്ചു എന്ന ചോദ്യവുമായി പത്ര ഓഫീസിലേക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിന് അന്വേഷണങ്ങൾ എത്തി. ഒടുവിൽ മറുപടി കിട്ടി. കുഞ്ഞ് അപ്പോൾ രക്ഷപ്പെട്ടെങ്കിലും പിന്നീട് മരിച്ചു എന്ന്. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കാതെ ഫോട്ടോയെടുക്കാൻ ശ്രമിച്ച കെവിനെ എല്ലാവരും കുറ്റപ്പെടുത്തി. 1994 ൽ മികച്ച മാധ്യമ പ്രവർത്തകനുള്ള പുലിറ്റ്സസർ അവാർഡ് കെവിന് സമ്മാനിച്ചു. പക്ഷെ അപ്പോഴേക്കും കെവിൻ മനസാക്ഷിയുടേയും വിമർശകരുടെയും വിചാരണകളെ തുടർന്ന് വിഷാദ രോഗിയായി മാറി കഴിഞ്ഞിരുന്നു. അതേ വർഷം അഥവാ 1994 ജൂലൈ 27 ന് കെവിൻ കാർട്ടർ ആത്മഹത്യ ചെയ്തു. വാഹനത്തിലെ കാർബൺ മോണോക് സൈഡ് ശ്വസിച്ചായിരുന്നു മരണം.
മനസാക്ഷി മരിച്ച സമൂഹത്തിൽ മനസാക്ഷിയുള്ള തനിക്ക് ജീവിക്കാൻ വഴിയില്ലെന്ന് തിരിച്ചറിഞ്ഞ കെവിന്റെ മരണക്കുറിപ്പ് പോലും ഒരു മഹാ വിപ്ലവകാരിയുടെ നീതിബോധത്തിന്റെയും മനസാക്ഷിയുടെയും വികാരമുണർത്തുന്നതാണ്.
കെവിൻ അവസാനമായി എഴുതി -
I'm really, really sorry. The pain of life overrides the joy to the point that joy does not exist. ...depressed ... without phone ... money for rent ... money for child support ... money for debts ... money!!! ... I am haunted by the vivid memories of killings & corpses & anger & pain ... of starving or wounded children, of trigger-happy madmen, often police, of killer executioners ... I have gone to join Ken if I am that lucky.
ഈ കുറിപ്പ് ലോകത്തെയും മാധ്യമ പ്രവർത്തനത്തെയും നോക്കി ഇന്നും പല്ലിളിച്ചു കാണിക്കുന്നുണ്ട്.
+ മാധ്യമങ്ങൾ ഇന്ന് +
അവിടെയൊരു കുഞ്ഞ് വിശപ്പകറ്റാന്‍, എല്ലും തോലുമായി മാറിയ ശരീരവും കൊണ്ട് പൊരിയുന്ന വെയിലത്ത് അഭയാർത്ഥി കേന്ദ്രത്തിലേക്ക് പുഴുവിനെ പോലെ
ഇഴഞ്ഞു നീങ്ങുമ്പോൾ, ജീവനുള്ള തന്റെ ശരീരം കൊത്തി തിന്നാൻ തക്കം പാർത്തിരിക്കുന്ന ശവം തീനി കഴുകനോട് എതിരിടാനാകാതെ, ജീവനും ഭക്ഷണവും കിട്ടാൻ കൈ നീട്ടി ഇരക്കേണ്ടി വരുന്നുവെങ്കിൽ നിങ്ങൾ കെവിൻ കാർട്ടറെ ഓർത്തേ മതിയാകൂ. കാരണം ലോക മനസാക്ഷിയെ പിടിച്ചു കുലുക്കിയ എക്കാലത്തെയും ഭീകര ദൃശ്യം ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ചപ്പോൾ ഒരു പക്ഷെ കെവിൻ കാർട്ടർ ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോ ജേർണലിസ്റ്റായി മാറിയെന്ന് നിങ്ങൾ വിളിച്ചു പറഞ്ഞേക്കും. ജോസഫ് പുലിറ്റ്സറുടെ നാമം കൊത്തിയ അവാർഡും ലഭിച്ചതിനെ കുറിച്ച് നിങ്ങൾ വാഴ്ത്തിയേക്കാം. പക്ഷെ വെറും 33 വയസ്സിൽ മനസാക്ഷിയുടെ ഭീകര ചോദ്യോത്തര പംക്തിയോട് ഉത്തരം പറയാനാനാവാതെയും ഉത്തരം പറഞ്ഞു മടുത്തും ആത്മഹത്യ ചെയ്ത കെവിൻ കാർട്ടർ ഉത്തരം നൽകുന്ന ഒരു ചോദ്യമുണ്ട് - ആരാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ?
ഹ ഹ ഹ ഹ ഹ
ഈ ചോദ്യം ഇന്ന് ചോദിച്ചാൽ ഇത്തരമൊരു ചിരിയാകും അധോഗമന മാധ്യമ സംസ്കാര പ്രവാചകൻമാരിൽ നിന്ന് ഉണ്ടാവുക.
അല്ല ആരുണ്ട് വ്യത്യസ്ഥർ? ഒരുവൻ പോലുമില്ല. അധമ വികാരങ്ങൾക്കും പക്ഷഭേതങ്ങളിൽ പക്ഷം പിടിച്ച് പക്ഷഭേതം അഭിനയിച്ച് നിഷ്പക്ഷതയുടെ സമവാക്യം വിളമ്പി അതിന്റെ മറവിൽ സ്വന്തം പക്ഷത്തിന് രാഷ്ട്രീയവും മതവും ജാതിയും അഴിമതിയും ധനവും പക്ഷങ്ങളായി മാറിയ ബ്രോയ്ലർ ജേർണലിറ്റുകളുടെ മാധ്യമ ലോകം അവതാരങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവതാരങ്ങളിൽ അക്ഷര ഭ്രംശം സംഭവിച്ച് അവരാതങ്ങളായവർ ഔദ്യോഗികമായി നിന്ന് നിഷ്പക്ഷതയുടെ അർഥവ്യാപ്തി വ്യാഖ്യാനിക്കുന്നത് കേട്ട് തല പെരുത്തു പോകുകയാണ്. ചിലർ ഇടത്തോട്ട് ചാഞ്ഞ നിഷ്പക്ഷരാണ് എങ്കിൽ മറ്റ് ചിലർ വർഗീയതയിലേക്ക് ചാഞ്ഞ മികച്ച നിഷ്പക്ഷരാണ്. ഇടത്തോട്ട് ചാഞ്ഞു കിടക്കുന്ന നിഷ്പക്ഷർ വിളമ്പുന്ന ഉട്ടോപ്പിയൻ, വികസനാത്മകത "മാനുഷികതയുടെ കരുതൽ" എന്ന തട്ടിപ്പാണെങ്കിൽ, വർഗ്ഗീയതയിലേക്ക് ചാഞ്ഞു കിടക്കുന്ന നിഷ്പക്ഷ മാധ്യമ ശിങ്കങ്ങൾ എല്ലാം ഈശ്വരകൃപയിൽ എന്ന നരച്ചു തുരുമ്പിച്ച ഫലിതമാണ് വിളമ്പുന്നത്.
+ അധികാരങ്ങളും മാധ്യമങ്ങളും +
എവിടെയൊക്കെയോ ഇരുന്ന് ആരൊക്കെയോ ചിലർ ചേർന്ന് നിയന്ത്രിക്കുന്ന ഭരണ സംവിധാനങ്ങൾ ഉളള ഒരു ലോകം അടിമകളുടേതാണ്.
അടിമത്വം സ്ഥാപിക്കപ്പെടുന്നത് മൂന്ന് വിതത്തിലാണ്. 1. സാമ്പത്തികം 2. രാഷ്ട്രീയം 3. മതം.
ഇതിൽ ആദ്യത്തേതിനെ ആശ്രയ മോ ഉപകരണമോ ആക്കാത്തവർ വിരളമാണ്. രാഷ്ട്രീയത്തെ ഉപകരണമാക്കുന്നവർ ഭീകരൻമാരാണ്. മതത്തെ ഉപകരണമാക്കി അക്രമം ചെയ്യുന്നവർ കൊടും ഭീകരൻമാരും അധമൻമാരിലെ നരാധമൻമാരുമാണ്. ഇത് മൂന്നും ചേർത്ത് പ്രയോഗിക്കുന്ന, മൃഗീയത തോറ്റു പോകുന്ന ഒരു ലോക ക്രമത്തിൽ ഒരിടത്താണ് കാമറ കൊണ്ടും വാക്കുകൊണ്ടും മനുഷ്യത്വം കൊണ്ടും കെവിൻ കാർട്ടർ എന്ന മാധ്യമ പ്രവർത്തകൻ പ്രസക്തനാകുന്നത്.
നിങ്ങള്‍ക്ക് എങ്ങനെ ഇങ്ങനെ ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ വലിച്ചു വാരി തിന്നാന്‍ തോന്നുന്നു എന്ന് ശവം തിന്നുന്ന കഴുക നോട് ആരെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരമാണോ അവൻ പറയുക അതാണ് ഇന്നത്തെ മാധ്യമ പ്രവർത്തന ശിങ്കങ്ങളും പറയുക. ശവം തിന്നുന്നത് സ്വന്തം കടമയും ഉത്തരവാദിത്വവും ആശയവും ആദർശവും ജീവിത ചക്ര നിയോഗവുമായി കഴുകൻ കണക്കാക്കുന്നു എങ്കിൽ ഇവിടെ മാധ്യമ പ്രവർത്തന ലോകവും നിൽക്കുന്നത് അവിടെയാണ്.
+ ഈ ഗതിയായല്ലോ +
എന്നാൽ ഇന്ന് മാധ്യമ പ്രവർത്തനത്തിന്റെ ഗതിയെന്താണ്. രാഷ്ട്രതന്ത്രമെന്നാൽ അധികാരമുണ്ടാക്കലും ഭരണമെന്നാൽ അടിമത്വം സൃഷ്ടിക്കലാണെന്നും രാജ്യമെന്നാൽ മസ്തിഷ്കമില്ലാത്ത ജീവികളുടെ ആവാസവ്യവസ്ഥഥയാണെന്നും ചിന്തിക്കുന്നവർക്ക് ഓശാന പാടുന്നവരായി മാധ്യമങ്ങളും മാധ്യമ പ്രവർത്തനവും വളർന്നിരിക്കുന്നു - പടവലങ്ങയും പാവയ്ക്കയും കാച്ചിലും എത്രയോ മാന്യമായി വളരുന്നു. അവയ്ക്കും നാണക്കേടായി തുടങ്ങിയിരിക്കുന്നു ഇന്നത്തെ പരാന്നഭോജന ജേർണ്ണലിസം. അറപ്പുളവാക്കുന്ന ഇത്തിൾക്കണ്ണി മാധ്യമ പ്രവർത്തനം മികവിന്റെ ലക്ഷണമായിരിക്കുന്നു. ധൂപക്കുറ്റി നീട്ടി വീശുന്നവനും കുന്തിരിക്കം ശരിക്ക് പുകയ്ക്കുന്നവനും ഷൂ നക്കി തുടയ്ക്കുന്നവനും നിശ്ചയിക്കുന്ന മാനദണ്ഡം മാധ്യമ പ്രവർത്തനത്തിന്റെ അധപതനമാണ് വ്യക്തമാക്കുന്നത്. ജീവിതാനുഭവമില്ലാത്തവൻ മാധ്യമപ്രവർത്തകനാകുന്ന കെട്ട കാലമാണിത്. തടിയനങ്ങാതെ ഭുജിക്കാനും മെയ്യനങ്ങാതെ രമിക്കാനും തയ്യാറെടുത്ത് മാധ്യമ പ്രവർത്തനത്തിന് ഇറങ്ങുന്ന ബ്രോയ്ലർ ജേർണലിസ്റ്റുകൾ അരങ്ങുവാഴുന്ന കാലം. അവർക്ക് രാഷ്ട്രീയ പക്ഷങ്ങളുണ്ട്, രാഷ്ട്രീയ ലക്ഷ്യങ്ങളും അതിന്റെ മുന്നിൽ വളച്ചു കൊടുത്ത നട്ടെല്ലും ഉണ്ട്. അവർക്ക് ജാതിയും മതവും ഉണ്ട്, അതിന് വേണ്ടി കുനിച്ചു കൊടുക്കുന്ന കഴുത്തുമുണ്ട്. അവർ ആർത്തി പിടിച്ച നായ്ക്കളേപ്പോലെ പണത്തിനും അതിന്റെ സുഖ ശീതളിമയ്ക്കും പിന്നാലേ മൈക്കും കാമറയും പേനയും കടലാസുമായി പായുകയാണ്. അവരെ നായ്ക്കളെപ്പോലെ തീറ്റി കൊടുത്ത് വളർത്തുന്ന രാഷ്ട്രീയങ്ങളേയും മതവെറി ചിന്തകളേയും സാമ്പത്തിക അധോമണ്ഡലങ്ങളേയും തിരിച്ചറിയാനോ, തിരിച്ചറിഞ്ഞാലും ഉപേക്ഷിക്കുവാനോ കഴിയാത്ത വിധം അൽപ ജ്ഞാനത്തിൽ അഹങ്കരിക്കുന്നവരും അൽപത്വത്തിന് അടിമകളായും അവർ മാറിയിരിക്കുന്നു. ജീവിതാനുഭവങ്ങളില്ലാത്ത ബ്രോയ്ലർ കുഞ്ഞുങ്ങൾ പാകപ്പെടുത്തിയ കറിയാകുന്നത് പോലെ രാഷ്ട്രീയ വിരുന്നു മേശകളിൽ അവരെ പാകപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസകാരൻ ഒ.വി. വിജയൻ രചിച്ച ധർമ്മപുരാണത്തിൽ പ്രചാപതിയുടെ തീട്ടം കണ്ട് അമേദ്യം എന്ന് വിവക്ഷിക്കുന്ന മാധ്യമ പ്രവർത്തകന് കുറച്ചു കൂടി വിവേചനബുദ്ധിയും മാധ്യമ സ്വാതന്ത്ര്യ ബോധ്യവും അന്തസും കൽപ്പിച്ചേ പറ്റൂ.
പക്ഷപാതമില്ലാത്തവരായി അഭിനയിക്കുന്നതല്ല മാധ്യമ പ്രവർത്തനം. നരൻ (മനുഷ്യൻ എന്നാൽ ) ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന ജീവിതാനുഭവങ്ങൾ പ്രഖ്യാപിക്കുന്ന നാരദൻമാരാകണം മാധ്യമ പ്രവർത്തകർ. നാരദൻ എന്ന നല്ല പദത്തെ ഒരു മോശം പദമാക്കിയത് തന്നെ സത്യത്തെ കൂട്ടക്കൊല ചെയ്തതിന്റെ ഫലമാണ്. മനുഷ്യത്വമുള്ളവനാണ് മനുഷ്യനാകുന്നത് എന്ന അടിസ്ഥാന വിവേചന ബുദ്ധിയില്ലാത്തവനൊക്കെ ഇടത്തോട്ട് ചാഞ്ഞ ഹൃദയവുമായി മരവിച്ച തലച്ചോറിന്റെ സ്പന്ദനങ്ങൾ വികൽപ്പ നാവുകളിലൂടെ വിളമ്പുകയും പക്ഷാഘാതം ബാധിച്ച വിരലുകളിലൂടെ എഴുതുകയും കുരുടുപിടിച്ച കണ്ണുകളിലൂടെ കാഴ്ചകൾ വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ വ്യക്തിയും കുടുംബവും സമൂഹവും രാഷ്ട്രവും ലോകവും പ്രപഞ്ചവും നികൃഷ്ടമാകുന്നു.
+ വാണിങ്ങ് +
അവിടൊരു വൃദ്ധന്‍ എച്ചില്‍ കൂനയില്‍ ഒരു വറ്റിനായി നായ്ക്കളോട് മത്സരിക്കുമ്പോള്‍ മൃഷ്ട്ടാന്നം ഭോജനം കഴിഞ്ഞ് ബാക്കി വലിച്ചെറിയാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നു?
നിങ്ങള്‍ മനുഷ്യരോ അതോ?.....
വിശപ്പ് എന്നാൽ നീ മനുഷ്യനാണ് എന്ന് നിന്നെ തന്നെ ഓര്‍മ്മിപ്പിക്കാനുള്ള മാര്‍ഗമാണ്. ഭക്ഷണം വലിച്ചെറിയരുത് .. കാരണം നീ കളയുന്ന ഒരു മണി ചോറിനു വേണ്ടി വിശപ്പോടെ കാത്തിരിക്കുന്ന ഒരുപാടുപേര്‍ നിനക്ക് ചുറ്റുമുണ്ട്.ഭക്ഷണത്തെ കുറ്റം പറയരുത് : കാരണം രുചിയൊന്നും ഇല്ലെങ്കിലും വളിച്ചു പുളിച്ചതാണെങ്കിലും ഒരിറ്റു ഭക്ഷണം കിട്ടിയാല്‍ ജീവനും ജീവിതവും പിടിച്ചു നിര്‍ത്താം എന്ന് കൊതിക്കുന്ന ഒത്തിരി ജീവിതങ്ങള്‍ നിനക്ക് ചുറ്റുമുണ്ട്.
+കെവിൻ കാർട്ടർ തരുന്ന ഉപദേശം ഇത്രമാത്രം. +
1. മനുഷ്യത്വമാണ് പ്രധാനം
2. മനുഷ്യത്വമുള്ള മനസാക്ഷി സൂക്ഷിക്കണം.
3. മാനുഷിക നീതിയാണ് പ്രധാനം
4. പക്ഷപാതം മനുഷ്യത്തോട് മാത്രമായിരിക്കണം.
5. മനുഷ്യത്വരാഹിത്യത്തോട് പോരാടുന്നവനായിരിക്കണം മാധ്യമ പ്രവർത്തകൻ.
+ കെവിൻ തരാത്ത ഉപദേശം +
ആത്മഹത്യ അരുത് -
ജീവിതത്തിലും
മനുഷ്യത്വത്തിലും
ആദർശങ്ങളിലും!!!
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി
ജോയ് ജോസഫ്
kjoyjosephk@gmail.com
www.mylifejoy.blogspot.com
No comments:
Post a Comment